നീക്കം തയ്‌വാൻ പ്രസിഡന്റും കെവിൻ മക്കാർത്തിയുമായുള്ള കൂടിക്കാഴ്ചയെത്തുടർന്ന്
തായ്‍പേയ്: രണ്ടാംദിവസവും തായ്‍വാനു ചുറ്റും യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് ചൈന. പ്രസിഡന്റ് സായ് ഇങ് വെൻ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തിയുമായി ലോസ് ആഞ്ജലിസിൽ കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ചൈനീസ് സൈനിക നീക്കം. ചൈനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് തയ്‍വാനെ ചുറ്റുന്നത്. ഒരു യുദ്ധവിമാനവും അന്തർവാഹിനികളെ നേരിടാനുള്ള ഹെലികോപ്റ്ററും തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി തയ്‌വാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
സായ്-കെവിൻ കൂടിക്കാഴ്ച നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ബുധനാഴ്ചയും ചൈനയുടെ ഷാൻഡോങ് വിമാനവാഹിനി കപ്പൽ തയ്‍വാന്റെ തെക്കുകിഴക്കായി കടലിലൂടെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലേക്കു സഞ്ചരിച്ചിരുന്നു. തയ്‌വാൻ ജനതയുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ ജീവിതം ഉറപ്പാക്കാൻ സർക്കാർ പരിശ്രമിക്കുമെന്ന് പ്രസിഡന്റ് സായ് ഇങ് വെൻ ലോസ് ആഞ്ജലിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ചൈനയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, തയ്‌വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്നാണ് ബെയ്ജിങ് വെള്ളിയാഴ്ചയും വ്യക്തമാക്കിയത്. മാതൃരാജ്യവുമായി ലയിക്കുകയെന്നതാണ് തയ്‍വാന്റെ ഭാവിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. സായ് ഇങ് വെന്നും കെവിൻ മക്കാർത്തിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിഷേധിച്ച് റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിക്കുമേൽ ചൈന ഉപരോധവുമേർപ്പെടുത്തി.
