Responsive Ad Slot

Latest

News

വായ്പാ തിരിച്ചടവ് മുടക്കം: കോട്ടയത്ത് സ്വകാര്യ ബാങ്ക് നിയോഗിച്ച ഗുണ്ടാസംഘം വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ യുവാവിന്റെ കൈവിരൽ അറ്റുപോയി എന്ന് ആരോപണം.

Friday, December 30, 2022

/ by Web Desk




വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടി എന്നാണ് ആരോപണം. കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇസാഫ് ബാങ്കിന്‍റെ മണര്‍കാട് ശാഖയില്‍ നിന്ന് നിയോഗിച്ച അക്രമികളാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്‍റെ പരാതി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് ഇസാഫ് ബാങ്ക് അധികൃതര്‍ പ്രതികരിച്ചു.

ആനത്താനം സ്വദേശി രഞ്ജിത്തിന്‍റെ വീടാണ് ആക്രമിക്കപ്പെട്ടത്. അഞ്ചംഗ സംഘം ഇന്ന് വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തി വീടാകെ അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു. തടയാനെത്തിയ രഞ്ജിത്തിനെ വെട്ടുകയായിരുന്നു. അക്രമത്തില്‍ രഞ്ജിത്തിന്‍റെ വലതുകൈയുടെ ചൂണ്ടുവിരല്‍ അറ്റുപോയി.


മണര്‍കാട്ടെ ഇസാഫ് ബാങ്കില്‍ നിന്ന് ഓട്ടോറിക്ഷ വാങ്ങാനായി രഞ്ജിത് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ ബാങ്ക് അധികൃതര്‍ വിട്ട ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമം ചെറുക്കാന്‍ ശ്രമിച്ച സഹോദരന്‍ അജിത്തിനും പരുക്കുണ്ട്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മ വീടിന് മുന്നില്‍ ദീര്‍ഘനാളുകള്‍ കുത്തിയിരിക്കേണ്ട ദുര്‍ഗതി നേരിട്ടിരുന്നു.സര്‍ഫാസി ആക്‌ട് പ്രകാരം ആക്സിസ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. കോട്ടയം മുള്ളന്‍ കുഴിയിലെ ശകുന്തളയെന്ന വീട്ടമ്മയ്ക്കായിരുന്നു ദുരനുഭവം നേരിട്ടത്. 5.92 ലക്ഷം രൂപയാണ് ശകുന്തള ഭവനവായ്പ എടുത്തത്. തൊണ്ണൂറായിരം രൂപ തിരിച്ചടച്ചു. ആറ് ലക്ഷം തിരികെ അടക്കണമെന്നാണ് ബാങ്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 2016ലാണ് ലോണെടുത്തത്.

അര്‍ബുദ ബാധയെ തുടര്‍ന്ന് 2013 ല്‍ ശകുന്തളയുടെ ഭര്‍ത്താവ് മരിച്ചു. വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സാവകാശം തന്നില്ലെന്ന് ശകുന്തള പറയുന്നു.സാധനങ്ങള്‍ എടുക്കാനായി മൂന്ന് ദിവസം കഴിയുമ്ബോള്‍ വീട് തുറന്നു നല്‍കാമെന്നാണ് ജപ്തി ചെയ്ത സമയത്ത് ബാങ്ക് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ 14 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയായില്ലെന്നും അന്ന് വീട്ടമ്മ പരാതിപ്പെട്ടിരുന്നു. ഒടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഇടപെട്ടാണ് വായ്പാ തിരിച്ചടവിന് സാവകാശം അനുവദിച്ച്‌ കിട്ടിയത്.


Don't Miss
© all rights reserved
made with by templateszoo