കൊച്ചി: മലയാറ്റൂർ മല കയറുമെന്ന് പ്രഖ്യാപിച്ച് വാക്കുപാലിക്കാതെ ഒന്നാം സ്ഥലത്ത് നിന്ന് മടങ്ങിയ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷണൻ ക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിനെയാണ് ഓർമ്മിപ്പിച്ചതെന്ന് എ.ഐ.വൈ.എഫ്. മൈനോറിറ്റി മോർച്ചയുടെ നേതൃത്വത്തിൽ മല കയറുമെന്ന കാമ്പയിൻ പൂർത്തീകരിക്കാതെ മടങ്ങിയത് വിശ്വസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് നികേഷ് കുമാർ അഭിപ്രായപ്പെട്ടു.
മലയാറ്റൂർ മല കയറുന്നത് ക്രിസ്തീയ വിശ്വാസികൾ മാത്രമല്ല. നാനാജാതി മതസ്ഥരാണ് മലയാറ്റൂർ സന്ദർശിക്കുന്നതും മല കയറുന്നതും. ലക്ഷക്കണക്കിന് വിശ്വാസികൾ ക്രസ്തുവിന്‍റെ പീഢാനുഭവത്തേയും കുരിശു മരണത്തെയും അനുസ്മരിച്ചു കൊണ്ട് മല ചവിട്ടുമ്പോൾ ബി.ജെ.പി നടത്തിയത് ക്രിസ്തീയ സമൂഹത്തെ ഒപ്പം നിർത്താനുള്ള നാടകമാണെന്ന് വിശ്വാസികൾ തിരിച്ചറിയണം.
ഇത്തരം കപട വിശ്വാസികളെ ജനങ്ങൾ തിരിച്ചറിയണം. എ.എൻ രാധാകൃഷണനെ സ്വീകരിക്കാനെത്തി നിരാശയോടെ മടങ്ങിയ ന്യൂനപക്ഷ മോർച്ചയും ബി.ജെ.പിയെ തിരിച്ചറിയണം. വിശ്വാസികളെ മുൻനിർത്തി ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രീയം ശബരിമലയിലൂടെ കേരള സമൂഹം തിരിച്ചറിഞ്ഞതാണ്. കേരളമെന്ന മലകയറാൻ ബി.ജെ.പിക്ക് കഴിയില്ലെന്നതിന്റെ തെളിവാണ് കണ്ടത്. മലയാറ്റൂർ മലകയറൽ നാടകത്തിൻറെ അണിയറ പ്രവർത്തകരായ ന്യൂനപക്ഷ മോർച്ചക്കാരും ബി.ജെ.പി നേതൃത്വവും വിശ്വാസികളോടും പൊതുസമൂഹത്തോടും മാപ്പു പറയണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
